ധാർമ്മിക വിശുദ്ധി എന്ന മരീചിക

 

മനുഷ്യന്‍റെ ധാർമ്മികത ഒരിക്കലും വസ്തുനിഷ്ഠമായ നീതിയുടെ പ്രതിഫലനമല്ല മറിച്ച്, ബാഹ്യമായ സൗന്ദര്യ സങ്കൽപങ്ങളാൽ  നിയന്ത്രിക്കപ്പെടുന്നതാണ്. നമുക്കാവശ്യമുള്ളതോ, ആഗ്രഹമുള്ളതോ ഒക്കെ സുന്ദരവും അല്ലാത്തത് വൈരൂപ്യമായും മസ്തിഷ്ക്കം സ്വാഭാവിക നിലപാടിലെത്തുന്നു. നാം നല്ലതും ചീത്തയും വ്യവഛേദിക്കുന്നതിലെ അന്തസ്സാരശൂന്യത ഒന്നോർത്ത് നോക്കൂ. നമ്മുടെ പരിസരത്ത് ജീവിക്കുന്ന, വലിയ വെത്യാസമൊന്നുമില്ലാത്ത  രണ്ടു പക്ഷികളാണെങ്കിലും, കാക്കയെ നാം അശുഭസൂചകമായി, ശല്യമായി അകറ്റിനിർത്തുകയും, പ്രാവിനെ സമാധാനത്തിന്‍റെയും സൌന്ദര്യത്തിന്‍റെയും സാർവത്രിക പ്രതീകമായി വാഴ്ത്തുകയും ചെയ്യുന്നു. അല്ലെങ്കിൽ ഒരു പാറ്റ(കൂറ)യുടെ ജീവനെടുക്കുന്നതിൽ അനുഭവപ്പെടാത്ത അരുതായ്മ ഒരു ചിത്രശലഭത്തിന്‍റെ ജീവനെടുക്കുമ്പോൾ എങ്ങിനെയാണ് ഉണ്ടാകുന്നത്? ഇത്തരം നാടകീയമായ ധാരണാ വൈരുദ്ധ്യങ്ങൾ ഭരിക്കുന്ന മനുഷ്യ മസ്തിഷ്ക്കം, ഒന്നിനെയും അവയുടെ സഹജമായ മൂല്യത്തിലല്ല വിലയിരുത്തുന്നത്, മറിച്ച് അവ നമ്മളിൽ ഉണർത്തുന്ന പെട്ടെന്നുള്ള വൈകാരിക പ്രതികരണങ്ങളിലാണ്.

നമ്മുടെ ഇന്ദ്രിയങ്ങളെ പ്രീതിപ്പെടുത്തുന്നതിനെ നാം അണച്ച് പിടിക്കുകയും, അസ്വസ്ഥമാക്കുന്നതിനെ തള്ളിപ്പറയുകയും ചെയ്യുന്നു. പ്രാവിന്‍റെ മൃദുവായ വെൺതൂവലുകളും, ശാലഭത്തിന്‍റെ വർണശബളമായ ചിറകുകളും നമുക്ക് ആശ്വാസം നൽകുമ്പോൾ, കാക്കയുടെ കർണ മനോഹരമല്ലാത്ത ശബ്ദവും ഇരുണ്ട നിറവും, പാറ്റയുടെ വൈരൂപ്യവും നമ്മിൽ അസ്വസ്ഥത ഉണ്ടാക്കുന്നു. ഇതിന്‍റെ ഫലമായി, ധാർമ്മിക ചട്ടക്കൂടുകൾ പലതും രൂപപ്പെടുന്നത് സത്യത്തോടുള്ള പ്രതിബദ്ധതയിൽ നിന്നല്ല, മറിച്ച് നമ്മുടെ വ്യക്തിപരമായ മുൻഗണനാ ക്രമങ്ങളിൽ നിന്നും വിമുഖതകളിൽ നിന്നുമാണ്. യാഥാർത്ഥ്യത്തിന്‍റെ കഠിന മുഖങ്ങളെക്കാൾ ആശ്വാസകരമായ മിഥ്യകളെയാണ് സഹജമായി നാം എന്നും താലോലിച്ചിട്ടുള്ളത്.  നമുക്ക് ആനന്ദം തരുന്നതിനെ 'നന്മ'യെന്നും അസ്വസ്ഥതയുണ്ടാക്കുന്നതിനെ 'തിന്മ'യെന്നും നാം നിർവചിക്കുന്നു. പൊതു ബോധ വാചാടോപങ്ങൾക്കപ്പുറം, പരമ്പരാഗത ധാർമ്മികത എന്നത് പലപ്പോഴും സമൂഹത്തിന്‍റെ കൂട്ടായ ആധികളെയും, സാംസ്കാരികമായ പരുവപ്പെടുത്തലുകളെയും, ആഴത്തിൽ വേരൂന്നിയ അരക്ഷിതാവസ്ഥകളെയും പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടി മാത്രമാണ്.

ഒരുപക്ഷേ, ഈ പ്രവണത പൂർണ്ണമായും സാംസ്കാരികമായി രൂപപ്പെട്ട ഒന്നല്ലായിരിക്കാം, മറിച്ച് അത് പരിണാമപരമായ സവിശേഷതയുമാകാം. പ്രയോജനക്ഷമത, സുരക്ഷിതത്വം, പരിചിതത്വം, അതിജീവനം എന്നിവയെ ആകർഷണീയതയോടും; അനിശ്ചിതത്വം, അപകടം, അസ്വസ്ഥത എന്നിവയെ വികർഷണീയതയോടും ബന്ധിപ്പിച്ചാണ് മനുഷ്യ മനസ്സ് പരിണമിച്ചത്. കാലക്രമേണ, ഈ സഹജവാസനകൾ നമ്മുടെ സൗന്ദര്യബോധമായും ധാർമ്മികമ തീർപ്പുകളുമായും മനുഷ്യ സംസ്കാരത്തിൽ ഇഴുകിച്ചേർന്നു.  അതിജീവനത്തെ സഹായിച്ചവയെല്ലാം പതുക്കെ 'നന്മ'യായി വ്യാഖ്യാനിക്കപ്പെടുകയും, ഭയമോ അസ്വസ്ഥതയോ ഉണ്ടാക്കിയവയെല്ലാം 'തിന്മ'യായി മുദ്രകുത്തപ്പെടുകയും ചെയ്തു. ഈ അർത്ഥത്തിൽ, നമ്മുടെ ധാർമ്മിക ബോധങ്ങളിൽ പലതും ഉദയം ചെയ്തത് വസ്തുനിഷ്ഠമായ സത്യങ്ങളിൽ നിന്നല്ല, മറിച്ച് തലമുറകളുടെ അതിജീവനത്തിലൂടെ പരിഷ്കരിച്ചെടുക്കപ്പെട്ട പ്രാകൃത ജൈവിക ചോദനകളിൽ നിന്നാണ്.

അതുകൊണ്ടുതന്നെ, നന്മതിന്മകളെക്കുറിച്ചുള്ള കേവലമായ പ്രഖ്യാപനങ്ങളെ നാം സംശയത്തോടെയേ വീക്ഷിക്കാവൂ. ഒരു വിധിതീർപ്പിലേക്ക് എത്തുന്നതിനു മുൻപ്, നമ്മുടെ ആന്തരിക ചോദനകളെ നാം തന്നെ ചോദ്യം ചെയ്യേണ്ടതുണ്ട്: നാം ഒരു വസ്തുവിന്‍റെ യഥാർത്ഥ സ്വഭാവത്തെയാണോ വിലയിരുത്തുന്നത്, അതോ അതിന്‍റെ ബാഹ്യരൂപത്തോടു പ്രതികരിക്കുക മാത്രമാണോ ചെയ്യുന്നത്? ലോകം പലപ്പോഴും തിളങ്ങുന്നതിനെയാണ് ആഘോഷിക്കുന്നത്; അപ്രിയമായ സത്യങ്ങൾ ഭംഗിയുള്ള വസ്ത്രമണിഞ്ഞ് വരാത്തതുകൊണ്ടുതന്നെ അവ നിരസിക്കപ്പെടുകയും ചെയ്യുന്നു. തങ്ങളെത്തന്നെ തികഞ്ഞ വിശുദ്ധിയുടെ ഭാഷയിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ധാർമ്മിക വ്യവസ്ഥിതികളെ നാം ജാഗ്രതയോടെ നോക്കണം; കാരണം അത്തരം ഭാഷ പലപ്പോഴും സ്വയം നീതികരണത്തിന്‍റെ മൂടുപടത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച മുൻവിധികളാണ്. ലോകം വൈരൂപ്യം മാത്രം കാണുന്നിടത്ത് യഥാർത്ഥ മൂല്യം തിരിച്ചറിയാനുള്ള അപൂർവ്വമായ ശേഷിയിലാണ് യഥാർത്ഥ ബൗദ്ധിക-ധാർമ്മിക ധീരത കുടികൊള്ളുന്നത്. പാരമ്പര്യമായി ലഭിച്ച കാഴ്ചപ്പാടുകളിൽ നിന്ന് മോചിതനായി, നിർമ്മലമായ ദൃഷ്ടിയോടെ യാഥാർത്ഥ്യത്തെ നേരിടാൻ ധീരത കാണിക്കുന്ന നിമിഷത്തിലാണ് യഥാർത്ഥ ജ്ഞാനോദയം ആരംഭിക്കുന്നത്.

 

എം. എൻ.

27-05-2026